ഏത് നേരവും യാത്രയിലാണ് ചെരുപ്പ്കുത്തി
ഒരു ജോഡി ചെരുപ്പോ ബൂട്ട്‌സോ കൈയിലെടുക്കുമ്പോൾ ധൃതിയിൽ യാത്ര പറഞ്ഞിറങ്ങും കാലുകൾ
പൊട്ടിയ വാറ് തുന്നിചേർക്കുമ്പോഴാവും നഗരത്തിൽ മ്യൂസിയം കാണാൻ പോകുന്നത്
അടിത്തോലൊട്ടിച്ച് ഉണങ്ങാൻ വെച്ച ഒഴിവിൽ ബന്ധുവീട്ടിൽ കല്യാണം കൂടാനിറങ്ങും
തേഞ്ഞൊടിഞ്ഞ മുറിവിൽ തുന്നൽ ചേരാതെ കയർത്ത് ചെന്നു കയറും കൃഷിയിടത്തിലും ഫാക്ടറിയിലും
കുഞ്ഞു ബൂട്ട്‌സിൽ ലേസ് കൊരുത്ത് ലോറിക്കടിയിലേക്ക് പാഞ്ഞ് പോകും
പതിനെട്ട് തികഞ്ഞില്ലെങ്കിലും അളവൊപ്പിക്കുമ്പോൾ ഒച്ച കൂട്ടാതെ ഭർ തൃവീട്ടിലേക്ക് പതുക്കെ പടി കയറും
യാത്ര നിർത്തുമ്പോൾ പറയണേ
പഴകിയ ചെരുപ്പുണ്ട് എന്റെയീ കാലിലും തെന്നി വീണും വഴി തെറ്റിയും…
നീ തന്നെ പോകണം പോകാനുള്ളിടത്തൊക്കെ |
പുറത്തേക്കിറങ്ങുമ്പോൾ
കെട്ടിടച്ചോട്ടിൽ എന്നും കാണുന്ന
ചെരുപ്പുകുത്തി