ഭൂമിയോട് ഏറ്റവുമടുത്തു നീയുണ്ടല്ലോ നീയുണ്ടല്ലോ എങ്കിലും ചന്ദ്രികേ നീ മാത്രം കേൾക്കുവാൻ എനിക്കെന്റെ ശബ്ദം മതിയാകുന്നില്ലല്ലൊ
ഞാൻ നിലാവ് തൊട്ടടുത്തെത്തിയെന്നു കരുതി സംസാരിച്ചുതുടങ്ങുന്നു
തൊട്ടുനിൽക്കുന്ന നിൽക്കുന്ന മരം മരച്ചോട്ടിൽ വെയിലത്തു കിടന്നുറങ്ങിപ്പോയ പശുക്കൾ പശുക്കൾക്കു പിന്നാലെ നടന്ന രണ്ടു ചെക്കന്മാർ കറുത്ത ചെക്കന്മാരുടെ തലയ്ക്കു മുകളിലെ നിലാവ്
ഞാൻ പറഞ്ഞതെല്ലാം അവരെല്ലാം കേട്ടല്ലൊ
ഭൂമിയോട് ഏറ്റവുമടുത്ത് നീയുണ്ടല്ലൊ എന്നെ നിയെന്നു വിളിച്ചതിനോടു ക്ഷമിക്കുക നിലാവ് തൊട്ടടുത്തെത്തിയെന്നു കരുതി ഞാന്‍ അതുതന്നെ പറയുന്നു
എല്ലാവരും കേള്‍ക്കുന്നു നീ മാത്രം കേൾക്കുവാൻ എനിക്കെന്റെ ശബ്ദം മതിയാകുന്നില്ലല്ലൊ
എന്റെയുള്ളിലൂടെ നിന്റെയുള്ളിലൂടെ കാറ്റ് കടന്നു പോകുന്നു കാറ്റിനോടൊപ്പം പക്ഷിയും പറന്നു പോകുന്നു ചുവന്നു ചോരയായ പക്ഷിയെ നീലിച്ചു വിളർത്ത പക്ഷിയെ പച്ചച്ചു കയ്ച്ച പക്ഷിയെ ഭൂമിയെ തൊട്ടു പറന്നുപോയ അനന്തതകളുടെ ഏതു നിറമിട്ടു വിളിക്കും
എന്നോടൊപ്പം നിലാവൊന്നുമില്ല നീയുമില്ല ഞാനുമില്ല
ഭൂമിയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന ആരോ
കാറ്റിലൂടെ എന്തോ പറന്നു പോകുന്നുണ്ട്
ഈ രാത്രി ഭൂമിയില്‍ മാത്രമുള്ള ആരോ ഉറങ്ങാതിരിക്കുന്നുണ്ട്
എന്റെ ശ്വാസമേ
ദൈവമേ