പൂച്ചേ പട്ടീ പന്നീ മാനേ മയിലേ കുയിലേ കൂങ്കുരുവീ നിനക്കറിയാമല്ലൊ കവിതയിൽ പൂച്ച പെറ്റുകിടന്നൊരാ സുപ്രഭാതം
കഴിഞ്ഞ രാത്രി സുപ്രഭാതം ഉച്ചത്തിൽ ചൊല്ലുമ്പോൾ
സന്ധ്യ മയങ്ങിയ ഒരു ജാതി നേരമല്ലേ
നാലാം നിലയിലെ വീട്ടിലേക്ക് മോളിലത്തെ നിലയിൽ നിന്നതാ വെളുത്ത സാരി വാരിച്ചുറ്റി പൂച്ചക്കണ്ണു തുറുപ്പിച്ചൊരു യക്ഷി ചുണ്ണാമ്പുണ്ടോയെന്നു പാട്ടും പാടി വരുന്നു
ഞാനാരാ മോൻ എന്റെ മോനാരാ മോൻ കോറസ്സേ കോറസ്സേയെന്നു ഞങ്ങളഞ്ചാറു മൈക്കിൾ ജാക്സണും മണ്ണാങ്കട്ടയും പാടിയതും
താഴത്തെ നിലയിൽ നിന്നതാ കാളയായും കാട്ടുപോത്തായും തൊടിയാകെ കുത്തിമറിച്ചൊരൊടി തലകുത്തി മറിഞ്ഞ് മേലേക്കു മലർന്നു വീഴുന്നു
ഞാനാരാ മോൻ എന്റെ മോനാരാ മോൻ പറയന്റെ കുന്നിന്റെ അങ്ങേച്ചരുവിന്റെ കുരുവൂറ്റി കുടിച്ചു കുളിച്ചുണ്ണികളായി മഡോണയും കരകാട്ടവുമാടിയതും
താണു തരിച്ചൊരാ നിലയിൽ നിന്നതാ പൂച്ചയായും എലിയായും ഓടിച്ചും പേടിച്ചും ജീവന്റെ ജീവൻ നാലു കാലിൽ പിന്നേം മേലേക്കു വീഴുന്നു
രാത്രിയാരാടാ സുപ്രഭാതം പാടുന്നതെന്നൊരെലി നേർക്കുനേർ
ലോകമാകെ ഉറങ്ങുകയല്ലേ
ചൂണ്ടുവിരൽ കരണ്ടതും പൊട്ടിച്ചിരിച്ചതും
സമ്മതിച്ചു പോയി പുള്ളിക്കാരൻ ഒന്നൊന്നര സംഭവം തന്നെ
എലിവിഷം എലിക്കെണി എല്ലാം വെറുതെയായല്ലൊ എന്നതാ ഒടുക്കത്തെയൊരു സങ്കടം
കണ്ണുനീർത്തുള്ളികൾ ഗാഡാലിംഗനങ്ങൾ ആത്മഗതങ്ങൾ എല്ലാം കൂടി കൂട്ടിക്കെട്ടി പൂച്ച കാണാതെ എലി പോലുമറിയാതെ ഒത്തൊരു മുത്തങ്ങാമരച്ചോട്ടിലിരുന്നു നേരം വെളുക്കണേ നേരം വെളുക്കണേയെന്നു കൂട്ടപ്രാർത്ഥനയായി
ഞാനാരാ മോൻ എന്റെ മോനാരാ മോൻ
പാടിയാടിയും ഓടിക്കിതച്ചും ഞങ്ങടെയാ കോറസ്സിന്റെ ഊപ്പാടിളകി Labels: കവിത |
ഫോട്ടോ കടപ്പാട് : http://www.flickr.com/photos/keralavoyages/2980011131/