ഇപ്പൊ വരാമെന്നു പറഞ്ഞിറങ്ങിയതാണ് ദിവസങ്ങളായി തിരിച്ചു പോകുവാൻ തുടങ്ങുമ്പോളെല്ലാം തടുത്തു നിർത്തും കാലോ കയ്യോ അരക്കെട്ടോ
അവരെല്ലാം എന്റെ വീടു വെറുക്കുന്നു
മുറ്റം കണ്ടാൽ തുടങ്ങും കാലുകളുടെ മുടന്തൻ ന്യായങ്ങൾ വാതിൽ തുറക്കുമ്പോൾ അമർത്തിയ മൂളലോടെ കൈകളുടെ അലക്ഷ്യമായ ആംഗ്യങ്ങൾ കിടപ്പുമുറിയിലെത്തിയാലും വിട്ടുമാറാത്ത അരക്കെട്ടിന്റെ ദീനം
വീടുപേക്ഷിക്കില്ല ഞാൻ
കാലുകളെന്നെ തറവാട്ടു വീട്ടിലേക്കെന്ന് അപരിചിതമായ നാടു കാണിച്ചു ഇവിടെയുമുണ്ട് നമുക്കൊരു വീടെന്ന് കൈകളെന്നെ കെട്ടിപ്പിടിച്ചു ദീനമെല്ലാം മാറി അരക്കെട്ട് ഉത്സാഹത്തിലായി
വീട്ടിൽ പോകണമെന്നു ഞാൻ
കാലുകളെന്നെ മുട്ടുമടക്കി തൊഴിച്ചു കൈകളെന്നെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു അരക്കെട്ടെന്നെ മുണ്ടുപൊക്കി കാണിച്ചു
അടുക്കളച്ചുമരിലെ പൊട്ടിയ വിടവിലൂടെ അംഗഭംഗം വന്നു വീട്ടിലേക്കു തിരിച്ചുകയറുമ്പോൾ ഉറുമ്പുകളുടെ കൂട്ടം വന്നു പൊതിയുന്നു ശബ്ദം കേട്ട് പാറ്റകൾ ഓടിയെത്തുന്നു വവ്വാലുകൾ, എലികൾ,പൂച്ചകൾ,മരപ്പട്ടികൾ എല്ലാവരും എന്നെ സ്നേഹിക്കുന്നു
പിന്നാലെയുണ്ടവർ, എന്റെ കാലുകൾ മുറ്റം ചവുട്ടി മെതിക്കുന്നു എന്റെ കൈകൾ വാതിലിൽ മുട്ടി അലറുന്നു എന്റെ അരക്കെട്ട് ഭ്രാന്തെടുത്തു വീടു ചുറ്റുന്നു
വീടെന്നെ അനങ്ങല്ലേയെന്നു അടക്കിപ്പിടിക്കുകയാണ്
Labels: കവിത |
എല്ലാവരും എന്നെ സ്നേഹിക്കുന്നു